തിരയൊഴിഞ്ഞ തോക്ക്
ഞാൻ.
നാൽപ്പത്തൊമ്പത് തിരകളുടെ ദുരൂഹ സമുച്ചയം
നീ .
പരസ്പരം കവർച്ച ചെയ്യപ്പെട്ടിട്ടും ഉടലിൽ
നാൽപ്പത്തൊമ്പത് ചോർന്നൊലിക്കുന്ന
റോസാ പുഷ്പങ്ങളാൽ
നഗ്നത മറച്ച്
നമ്മളിലൊരാൾ
നിത്യമായി ശയിച്ചില്ല.
പകരം ഈ പ്രാചീന ഗുഹാമുറിയിൽ റോസയിൽ വാറ്റിയ
ചാരായം കുടിച്ച് മദപ്പെട്ട് ഉടലുകളഴിഞ്ഞ്
പരസ്പരം കലർന്ന് മൂർഛിച്ച്
നാം ശയിച്ചു.
എന്തെന്നാൽ
തോക്കിലണിയാൻ
പാകമാകാത്ത തിരയും
തിരയ്ക്ക് നുഴഞ്ഞു കേറാനൊക്കാത്ത
തോക്കുമെന്ന നിലയിൽ
അത്രയ്ക്കനന്യം,
മൗലികം
നമ്മളിരുവരും
പ്രീയേ.
- ഷിൻ ചാൻ
( ഷിൻ ചാൻ. ചൈനീസ് കവി. ടി എസ് എലിയറ്റ് ഷിൻചാനെ സന്ദർശിച്ചപ്പോൾ, സ്വന്തം ദേശത്തിനും സ്വന്തം കവിതയ്ക്കും ഉത്തമ പാകമായ രൂപകം കണ്ടെത്തിയ (വേസ്റ്റ് ലാന്റ്) കവിക്കു സ്വാഗതം എന്നു പറഞ്ഞ് നിന്ദാസ്തുതിയിൽ എലിയറ്റിനെ അപമാനിച്ചു കളഞ്ഞു കവി.
ഏറ്റവും കൂടുതൽ മനുഷ്യർ വിസർജിച്ച പൊതുകക്കൂസാണ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എന്ന അദ്ദേഹത്തിന്റെ പരാമർശത്തെ തുടർന്ന് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും കാരാഗൃഹത്തിൽ നിന്ന് ഷിൻ ചാൻ അൽഭുതകരമായി രക്ഷപ്പെട്ടു. ഇതിനെക്കുറിച്ച് പിന്നീടദ്ദേഹം പറഞ്ഞത് മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി മരിക്കാൻ വിധിക്കപ്പെട്ടവനെ വെടിവച്ച് കൊല്ലാൻ കഴിയില്ല എന്നാണ് .പിന്നീട് 84 ൽ മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി അദ്ദേഹം മരിച്ചു)