ഇന്ന് പുലര്‍ച്ചെ വടക്കൻ ഇറാനിൽ ഉണ്ടായ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭൂചലനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാൻപൂർ പറഞ്ഞു. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളുകൾ അർദ്ധരാത്രിയിൽ ടെഹ്‌റാനിലെ തെരുവുകളിൽ ഭയചികിതരായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇറാനിലെ സമൂഹ മാധ്യമങ്ങള്‍ നിറയെ. നിരവധി തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദമാവന്ദിലായിരുന്നു എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. തലസ്ഥാനമായ ടെഹ്റാന്റെ വടക്കുകിഴക്ക് 10 കിലോമീറ്റർ വിസ്തൃതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പര്‍വ്വത പ്രദേശമായ ദമാവന്ദിന്‍റെ താഴ്വാരങ്ങളിലുള്ള റോഡുകളിലെല്ലാം വലിയ കല്ലുകള്‍ വന്നു പതിച്ചു റോഡുകള്‍ ബ്ലോക്കാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും, ഉള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഭൂചലനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.