ന്യൂസിലന്‍ഡിനെതിരായ ടി–20 പരമ്പര ഇന്ത്യ തൂത്തുവാരി. മൗണ്ട് മൗംഗനൂയിയിലെ അഞ്ചാം അങ്കത്തിൽ കിവീസിനെ ഏഴു റൺസിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുക്കാന്‍ സാധിച്ചുള്ളൂ. ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്. ഓപ്പണര്‍ സഞ്ജു സാംസണ്‍, കെ. എല്‍. രാഹുല്‍, ശിവം ദുബെ എന്നിവര്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങി പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലന്‍ഡിന് വേണ്ടത് 60 പന്തില്‍ 66 റണ്‍. ശിവം ദുബെ എറിഞ്ഞ പത്താം ഓവറില്‍ 34 റണ്‍സാണ് ടെയ്‌ലറും സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 15 ഓവറിനുള്ളില്‍ കളി ന്യൂസിലന്‍ഡ് തീര്‍ക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, ജയിക്കുമെന്ന് തോന്നിപ്പിച്ച് തോല്‍ക്കുന്ന പതിവ് കിവീസ് ആവര്‍ത്തിച്ചതോടെ ഇന്ത്യ തോല്‍വിയറിയാതെ ടി-20 പരമ്പര സ്വന്തം പേരിലാക്കി.