കൊറോണ വൈറസ് മഹാമാരി സമ്പദ്‌വ്യവസ്ഥയെ തകർത്തതിനാൽ യുഎസിലെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മാത്രം 20.5 ദശലക്ഷം പേര്‍ക്കാണ് തൊഴിലുകൾ നഷ്ടപ്പെട്ടത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയും മോശമാകുന്നത്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം, ഒരു ദശകത്തിനിടെയുള്ള ഏറ്റവും മോശം വളർച്ചാ നിരക്കും റെക്കോർഡിലെ ഏറ്റവും മോശം റീട്ടെയിൽ വിൽപ്പനയുമാണ് യു.എസില്‍ നടക്കുന്നത്.
രണ്ട് മാസം മുമ്പ് തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമായിരുന്നു. അതുതന്നെ 50 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. 'ഇത് ചരിത്രപരവും അത്യഭൂര്‍വ്വവുമായ തിരിച്ചടിയാണെന്ന്' ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ മുൻ മേധാവി എറിക ഗ്രോഷെൻ പറയുന്നു. 'മഹാമാരിയില്‍ നിന്നും മുക്തി നേടുന്നതിനായി നാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യശാസ്ത്രപരമായി പ്രേരിപ്പിച്ച കോമയിലേക്ക് മാറ്റിയിരിക്കുകയാണ്. അതാണ് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലേക്ക് രാജ്യത്തെ എത്തിച്ചത്' എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക മേഖലയുടെ എല്ലാ കോണുകളിലും ഈ തിരിച്ചടി പ്രകടമാണ്. ടൂറിസം മേഖലയില്‍ മാത്രം 47% തൊഴില്‍ നഷ്ടം ഉണ്ടായി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ 2.5 ദശലക്ഷം പേര്‍ക്ക് ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടു. ചില്ലറ വ്യാപാര മേഖലയില്‍ 2.1 ദശലക്ഷം പേരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ നിലവില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട മുക്കാല്‍ ശതമാനം പേരെയും താല്‍ക്കാലികമായാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും, രാജ്യം പൂര്‍വ്വ സ്ഥിതിയില്‍ എത്തിയാല്‍ അവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നും തൊഴിൽ വകുപ്പ് പ്രത്യാശ പ്രകടിപ്പിക്കുന്നു.