സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ അവയവ മാറ്റത്തിനുള്ള ഹൃദയവുമായി കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെ രോഗിക്ക് എത്തിക്കാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. കിംസ് ആശുപത്രിയിൽ മരിച്ച രോഗിയുടെ അന്ത്യാഭിലാഷമായിരുന്നു അവയവം ദാനം ചെയ്യണമെന്ന്. അവയവ ശസ്ത്രക്രിയക്കായി ലിസി ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ആംബുലൻസിലാണ് ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചി ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിൽ ഇറങ്ങുന്ന ഹെലികോപ്റ്ററിൽ നിന്ന് റോഡ് മാർഗം ഹൃദയം ലിസി ആശുപത്രിയിൽ എത്തിക്കും.
പൊലീസിന്റെ ആവശ്യങ്ങൾക്ക് വാടകക്കെടുത്ത ഹെലികോപ്റ്റർ ആദ്യമായാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഹെലികോപ്റ്റർ. പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ സംസ്ഥാനം വാടകക്ക് എടുത്തത്. വൻ തുക ചെലവഴിച്ച് ഹെലികോപ്റ്റർ എടുത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.