സ്വാതന്ത്ര്യസമരം നാടകമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്‌ഡെ. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെയാണ് അനന്തകുമാർ ഹെഗ്ഡെ തള്ളിപ്പറഞ്ഞത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്ന് ഹെഗ്ഡെ അഭിപ്രായപ്പെട്ടു.
ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽനടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാർ ഹെഗ്‌ഡെ സംസാരിച്ചത്. ഗാന്ധിയുടെ വധവുമായി ആർഎസ്എസിന് ബന്ധമില്ലെന്ന സംഘപരിവാർ വാദം ഹെഗ്ഡെ ആവർത്തിച്ചു. സ്വാതന്ത്ര്യസമരം ഒത്തുകളിയായിരുന്നു. ഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടീഷുകാർ രാജ്യംവിട്ടത് നിരാശമൂലമാണെന്നും ഹെഗ്ഡെ പറഞ്ഞു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.