പുതിയ കൊറോണ വൈറസിനെതിരെ പൂർണ്ണമായും തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുന്നതിനായി കൊവിഡ് -19 പരിശോധനയ്ക്കുള്ള നോഡൽ ബോഡിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഒരു ബയോടെക് സ്ഥാപനമായ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി (ബിബിഎൽ) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. പൂനെയിലെ ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസ് സ്ട്രൈന്‍ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു.
വാക്സിൻ വികസനത്തിനായി ഐസിഎംആർ ബിബിഎല്ലിന് പൂര്‍ണ്ണ പിന്തുണ നല്‍കും. തുടർന്നുള്ള മൃഗപഠനങ്ങളും കാൻഡിഡേറ്റ് വാക്സിൻ ക്ലിനിക്കൽ ടെസ്റ്റുകളും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎംആർ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കൊറോണ വൈറസ് ലോകമെമ്പാടും അതിവേഗം പടരുന്നുണ്ടെങ്കിലും ആൻറിവൈറൽ മരുന്നോ വാക്‌സിനോ നിലവിൽ ലഭ്യമല്ല.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,277 പേര്‍ക്ക്കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 128 പേരാണ് മരണപ്പെട്ടത്. അതോടെ ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 62,939 ആവുകയും, 2,109 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിൽ 50 ശതമാനവും ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ അഞ്ചു പ്രധാന നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.