കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,277 പേര്‍ക്ക്കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 128 പേരാണ് മരണപ്പെട്ടത്. അതോടെ ഇന്ത്യയിലാകെ രോഗികളുടെ എണ്ണം 62,939 ആവുകയും, 2,109 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിൽ 50 ശതമാനവും ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നീ അഞ്ചു പ്രധാന നഗരങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ നഗരങ്ങള്‍ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്തു നിന്നുള്ളവരും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ ഇതുവരെ 19357 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 41,472 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം 20,228 പേര്‍ രോഗബാധിതരാണ്. 779 പേര്‍ മരിച്ചു. ഗുജറാത്തില്‍ 7,796 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 6,542, തമിഴ്‌നാട്ടില്‍ 6,535, രാജസ്ഥാനില്‍ 3,708 പേര്‍ എന്നിങ്ങനെയാണ് രോഗബാധിതരുടെ ഏറ്റവും പുതിയ നില.
കൂടാതെ, രാജസ്ഥാൻ, കർണാടക, പഞ്ചാബ്, ബിഹാർ, അസം, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, വെസ്റ്റ്ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ലോകത്ത് മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു. മരണസംഖ്യ 2,79,000 ലധികമായി.