ശബരിമല പുനഃപരിശോധനാഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടി ശരിയായിരുന്നുവെന്ന് സുപ്രിംകോടതി. സമ്പൂർണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. ഫെബ്രുവരി പത്തിന് പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദമായ വിധിപ്പകർപ്പ് ഇന്നാണ് പുറത്തുവന്നത്.
മതവിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങളും സുപ്രധാനമാണ്. ഷിരൂര്‍ മഠം കേസിലും അജ്മീര്‍ ദര്‍ഗ്ഗ കമ്മിറ്റി കേസിലും സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച വിധികളില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ആധികാരികമായ വിധി ആവശ്യമാണ്. അതിനാലാണ് ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി.