പശ്ചിമ ബംഗാൾ സർക്കാർ ആരോഗ്യ സെക്രട്ടറി വിവേക് കുമാറിനെ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റി. മെയ് 11 ലെ വിജ്ഞാപന പ്രകാരം ട്രാൻസ്പോർട്ട് സെക്രട്ടറിയായിരുന്ന നാരായണ സ്വരൂപ് നിഗത്തെ അദ്ദേഹത്തിന് പകരക്കാരനായി നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി കുമാർ ചുമതലയേൽക്കുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. സംസ്ഥാനത്തെ കൊവിഡ് വിവരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് കുമാറിനെ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റുന്നത്.
കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പശ്ചിമ ബംഗാളിനെ കേന്ദ്രം പലതവണ വിമർശിച്ചിരുന്നു. കുറഞ്ഞ പരിശോധനയും, 13.2% എന്ന ഉയര്‍ന്ന മരണ നിരക്കുമാണ് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ റെഡ്‌സോണ്‍ പട്ടിക പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. 4 കൊവിഡ് റെഡ്സോണുകൾ മാത്രമേ സംസ്ഥാനത്ത് ഉള്ളൂവെന്നാണ് ബംഗാൾ സർക്കാരിന്റെ നിലപാട്. കേന്ദ്രം പുറത്തിറക്കിയ പട്ടികയില്‍ 10 എണ്ണം ഉണ്ടായിരുന്നു. ജില്ലകളെ റെഡ്‌സോണ്‍ ആയി മാറ്റുന്നതിനുള്ള കേന്ദ്രത്തിന്റെ മാനദണ്ഡങ്ങളെ എതിര്‍ത്ത് വിവേക് കുമാര്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ഞായറാഴ്ച പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മമത ബാനർജി കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളെ അവഗണിക്കുകയാണെന്നും ആരോപിച്ചിരുന്നു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 1,939 രോഗികള്‍ ആണുള്ളത്. ഇതുവരെ 118 പേർ മരിച്ചിട്ടുണ്ട്.