സെന്റ് പീറ്റേഴ്‌സ്ബർഗിലെ സെന്റ് ജോർജ്ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി കൊറോണ വൈറസ് രോഗികൾ കൊല്ലപ്പെട്ടു. 150 ഓളം പേരെ മാറ്റിപ്പാർപ്പിച്ചതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. വെന്റിലേറ്ററുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ തീപിടുത്തമാണ് അപകടത്തിനു കാരണമെന്നും, കുറഞ്ഞത് അഞ്ചു രോഗികളെങ്കിലും കൊല്ലപ്പെട്ടിരിക്കാം എന്നും റഷ്യന്‍ പ്രാദേശിക മാധ്യമാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ നവീകരിച്ചിരുന്നു. കൊറോണ വൈറസ് രോഗികൾക്കായി രൂപപ്പെടുത്തിയ മോസ്കോ ആശുപത്രിയിലും ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,899 പുതിയ കൊവിഡ് കേസുകൾ റഷ്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 232,243 ആയി. ലോകത്ത് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. ഇന്നലെ മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 107 ആണ്, മൊത്തം 2,116 പേര്‍. ഇതുവരെ 5.6 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായും മെയ് പകുതിയോടെ പ്രതിദിനം 300,000 ടെസ്റ്റുകളായി ശേഷി വർധിപ്പിക്കുമെന്നും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.