കൊറോണ വൈറസ് ഒരിക്കലും നമ്മെവിട്ടു പോകില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വൈറസ് എപ്പോൾ അപ്രത്യക്ഷമാകുമെന്ന പ്രവചനങ്ങളോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കവേ ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടർ ഡോ. മൈക്ക് റയാൻ ആണ് ഇക്കാര്യം പറഞ്ഞത്. ഒരു വാക്സിൻ കണ്ടെത്തിയാല്‍ പോലും വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ 'തീവ്രമായ ശ്രമങ്ങള്‍' വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഏകദേശംമൂന്നു ലക്ഷം ആളുകൾ കൊറോണ വൈറസ് ബാധിച്ച് ഇതിനകം മരണമടഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. 43 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിരിക്കുന്നത്.
അതേസമയം, മഹാമാരി വ്യാപകമായ ദുരിതത്തിനും മാനസികരോഗങ്ങള്‍ക്കും കാരണമാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. മാനസികാരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്താത്ത രാജ്യങ്ങളില്‍ അത് ഭീകരമാവുകയും ചെയ്യും.
ലോകാരോഗ്യ സംഘടന എന്താണ് പറഞ്ഞത്?
'ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: ഈ വൈറസ് നമ്മുടെ സമൂഹത്തിലെ മറ്റൊരു പ്രാദേശിക വൈറസായി മാറിയേക്കാം. ഒരിക്കലും അത് ഇല്ലാതാകില്ല' എന്നാണ് ജനീവയിൽ നിന്നുള്ള വെർച്വൽ പത്രസമ്മേളനത്തിൽ ഡോ. മൈക്ക് റയാൻ പറയുന്നത്. 'എച്ച്.ഐ.വി ഇതുവരെ നമ്മെവിട്ടു പോയിട്ടില്ല - പക്ഷേ നമ്മള്‍ ആ വൈറസുമായി പൊരുത്തപ്പെട്ടു. ഇതും അതുപോലെയാണ്. എപ്പോൾ അപ്രത്യക്ഷമാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കൊവിഡ് വൈറസിനെ തുരത്താനായി നൂറിലധികം വാക്സിനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അഞ്ചാംപനി പോലുള്ള മറ്റ് രോഗങ്ങള്‍ക്കും വാക്സിനുകള്‍ കണ്ടെത്തിയിട്ടുപോലും അവ ഇതുവരെ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴും നമ്മുടെ ഇച്ഛാശക്തികൊണ്ടും കഠിനമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൊണ്ടും അവയെല്ലാം ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയാണ് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഏതായാലും 'ഈ പകർച്ചവ്യാധിയിൽ നിന്ന് പുറത്തുവരാൻ കുറച്ച് സമയമെടുക്കുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നാം ശ്രമിക്കണമെന്നാണ്' ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവും പറയുന്നത്.