ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. ഇതുവരെ 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്. 26235 പേർ രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്- 921 പേര്‍. ഗുജറാത്തില്‍ 537 പേരും രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 9227 കൊവിഡ് ബാധിതരിൽ 5262 പേരും ചെന്നൈയിലാണ്. കോയമ്പേട് മാർക്കറ്റിലെ വ്യാപാരികൾ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി. ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 7998ഉം മരണം 106ഉം ആയി ഉയർന്നു.