ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കൊവിഡ്-19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി.
കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്‌നത്തിന് ഇത് വഴി പരിഹാരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അതിഥി തൊഴിലാളികൾക്ക് സ്വന്തം റേഷൻ കാർഡ് രാജ്യത്ത് എവിടേയും ഉപയോഗിക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ധാന്യങ്ങള്‍ വാങ്ങാനുള്ള നാഷനല്‍ പോര്‍ട്ടബലിറ്റി സംവിധാനം ഓഗസ്റ്റിനുള്ളിൽ നടപ്പിലാക്കും. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാർഡ് എന്നാണ് ഈ പദ്ധതിയുടെ പേര്.
അതേസമയം, അടുത്ത രണ്ട് മാസം വിവിധ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കും. ഒരാള്‍ക്ക് 5 അരി ,അഞ്ച് കിലോ ഗോതമ്പ്,ഒരു കിലോ കടല എന്നിവ അധികമായി നല്‍കും. രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും സ്വന്തം റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് ഇത് ലഭ്യമാവും എന്നാണ് ധനമന്ത്രി പറയുന്നത്.