കൊറോണ വൈറസ് പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബ്രസീലിലെ പുതിയ ആരോഗ്യമന്ത്രിയും രാജിവെച്ചു. ജിമ്മുകളും ബ്യൂട്ടി പാർലറുകളും വീണ്ടും തുറക്കാൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ പുറപ്പെടുവിച്ച ഉത്തരവിനെ ആരോഗ്യമന്ത്രി നെൽസൺ ടീച്ച് വിമർശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് രാജിവെക്കുന്നത് എന്നതിന് അദ്ദേഹം ഒരു കാരണവും വ്യക്തമായിട്ടില്ല. ബോൾസോനാരോയുമായി വിയോജിപ്പ് പ്രകടിപ്പിച്ച മറ്റൊരു ആരോഗ്യമന്ത്രിയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് നെൽസൺ ടീച്ച് മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്.
ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ് രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു. കൊവിഡ് 'ഒരു ചെറിയ വൈറസ്' മാത്രമാണെന്നും എന്തു ചെയ്താലും അതു പടരുമെന്നുമാണ് ബോൾസോനാരോയുടെ അഭിപ്രായം.
കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ അടുത്തിടെ ജർമ്മനിയെയും ഫ്രാൻസിനെയും മറികടന്നിരുന്നു. 218,000 കേസുകളുമായി ലോകത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് ഇന്ന് ഈ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,305 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും പുതിയ പ്രതിദിന കണക്കുകൾ പ്രകാരം 824 ആളുകളാണ് ശരാശരി ഓരോ ദിവസവും മരണപ്പെടുന്നത്.
രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഒരു മാസത്തിനുള്ളിൽ രണ്ട് ആരോഗ്യ മന്ത്രിമാര്‍ക്ക് പുറത്തു പോകേണ്ടി വരുന്നത് ജെയർ ബോൾസോനാരോയെ ലജ്ജിപ്പിക്കുക മാത്രമല്ല, ബ്രസീലിനെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്യുന്നു.