ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 5242 പുതിയ കേസുകളും, 157 മരണങ്ങളുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,169 ആയി. 3029 പേർ മരിച്ചു, 36824 പേർ രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തെ കൊറോണ കേസിന്റെ 80 ശതമാനവും മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ്. 34 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽ നിന്നും, 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 11.7 ശതമാനം കേസുകൾ തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ മാത്രം 2347 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. തമിഴ്നാട്ടിൽ 639 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,224 ആയി.
അതേസമയം, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. 3,16,516 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്.82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലെ സ്ഥിതിയാണ് അതീവ ഗുരുതരമായി തുടരുന്നത്. അവിടെ ഇന്നലെ മാത്രം 485 പേര്‍ മരണപ്പെട്ടു. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,891 പേർക്കാണ്.