കോവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും, ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. ഇന്ന് തുടങ്ങുന്ന ലോകാരോഗ്യ അസംബ്ലിക്കു (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് വിവാദപരമായ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചൈനയും യുഎസും പ്രമേയത്തിന്റെ ഭാഗമല്ല.
35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവെച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളിൽ യുകെ, റഷ്യ, ഫ്രാൻസ് എന്നീ മൂന്നു രാജ്യങ്ങളും, ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുന്നു. എന്നാൽ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങള്‍ അതിനെ പിന്തുണക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രതിസന്ധിയോടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെക്കുറിച്ചും സ്വതന്ത്രമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഒരു അന്താരാഷ്ട്ര ഫോറത്തിൽ ഇന്ത്യ ആദ്യമായാണ് സ്വീകരിക്കുന്നത്. നിലവില്‍ ശ്രദ്ധ കോവിഡിനെതിരായ പോരാട്ടത്തില്‍ മാത്രമാണെന്നും, വിവാദ വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഇതുവരെ ഇന്ത്യ പറഞ്ഞിരുന്നത്. പ്രമേയത്തിൽ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമർശമില്ല.