ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും നീണ്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും മുൻ എതിരാളി ബെന്നി ഗാന്റ്സിന്റെയും നേതൃത്വത്തിലുള്ള പുതിയ സർക്കാര്‍ അധികാരമേറ്റു. 500 ദിവസത്തിലേറെയായി ഇസ്രായേലില്‍ ഒരു സുസ്ഥിരമായ സര്‍ക്കാര്‍ ഇല്ലായിരുന്നു. അതിനിടെ മൂന്നു പൊതു തിരഞ്ഞെടുപ്പുകളും നടന്നു. ആര്‍ക്കും ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കാത്തതായിരുന്നു കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചത്.
കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയും, വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് മുന്നിലുള്ള പ്രധാന കടംമ്പയെന്ന് നെതന്യാഹു പ്രഖ്യാപിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുമ്പ് പാർലമെന്റിനെ അഭിസംബോധന ചെയ്ത നെതന്യാഹു, ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്‍റെ പരമാധികാരം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. അത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 'ഇസ്രായേൽ നിയമം പ്രയോഗിച്ച് സയണിസത്തിന്റെ ചരിത്രത്തിൽ മറ്റൊരു മഹത്തായ അധ്യായം എഴുതേണ്ട സമയമാണിതെന്നാണ്' അധിനിവേശ ഫലസ്തീൻ പ്രദേശത്തെ ജൂത കുടിയേറ്റങ്ങളെക്കുറിച്ച് നെതന്യാഹു പറഞ്ഞത്.
എന്നാല്‍, മുൻ സൈനിക മേധാവിയായിരുന്ന ഗാന്റ്സ് തന്റെ പ്രസംഗത്തിൽ വെസ്റ്റ് ബാങ്ക് പിടിച്ചടക്കുന്നതിനെകുറിച്ച് ഒന്നും പറഞ്ഞില്ല. രണ്ട് മുൻ എതിരാളികളും ചേര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. കരാർ പ്രകാരം നെതന്യാഹു 18 മാസം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും തുടർന്ന് ഗാന്റ്സിന് അധികാരം കൈമാറുകയും ചെയ്യും. പുതിയ ഗവൺമെന്റിന്റെ അജണ്ടയിൽ ജൂത കുടിയേറ്റങ്ങൾക്കും വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വരയ്ക്കും മേലുള്ള പരമാധികാര പ്രഖ്യാപനം ഉൾപ്പെടുന്നു.