ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നു. നിലവില്‍ ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 800 കി.മി. മാത്രം അകലെയാണ് ഉംപുൻ. ഒഡിഷ, ബംഗാള്‍, ആന്റമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര ഒഡീഷ, ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനും കാലാവസ്ഥാ വകുപ്പ് ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിക്കൂറിൽ 150 കി.മി. വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും. കനത്ത കാറ്റില്‍ രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. മെയ് 20ഓടെ കാറ്റിന് ശമനമുണ്ടാവും. സുരക്ഷാനടപടികളുടെ ഭാഗമായി മേഖലയിലുടനീളം സേനയെ വിന്യസിച്ചിട്ടുണ്ട്.
ഒഡീഷയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 17 ടീമുകൾ ഡ്യൂട്ടിയിലുണ്ട്. കഴിഞ്ഞ വർഷം ഫാനി ചുഴലിക്കാറ്റിൽ തകർന്ന സംസ്ഥാനം 11 ലക്ഷം പേരെ ദുർബല പ്രദേശങ്ങളിൽ നിന്ന് മാറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ (എസ്ആർസി) പി. കെ. ജെന വ്യക്തമാക്കി. ഗഞ്ചം, ഗജപ്തി, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ, ഭദ്രക്, ബാലസോർ, മയൂർഭഞ്ച്, ജജ്പൂർ, കട്ടക്ക്, ഖുർദ, നയാഗര്‍ഹ് എന്നീ 12 തീരദേശ ജില്ലകളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാനത്തെ മുഴുവൻ ഭരണസംവിധാനങ്ങളും പൂര്‍ണ്ണ സജ്ജമാണെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദോപാധ്യായ പറഞ്ഞു.