വെനസ്വേലയിലേക്കുള്ള ഇറാന്‍റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി കരീബിയൻ നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇറാന്റെ അഞ്ചു ഭീമന്‍ ടാങ്കറുകളാണ് എണ്ണയുമായി വെനസ്വേല ലക്ഷ്യമാക്കി നീങ്ങുന്നത്. അമേരിക്കയുടെ നീക്കത്തെ ശക്തമായി താക്കീതുചെയ്തുകൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു. ഇത്തരത്തിലുള്ള ഏത് നടപടിയും നിയമവിരുദ്ധമാണെന്നും കടൽക്കൊള്ളക്ക് സമമാണെന്നും പറഞ്ഞ സരീഫ് എന്ത് പൈണിതഫലങ്ങള്‍ ഉണ്ടായാലും അമേരിക്കയായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി.
പ്രതിസന്ധിയിലായ വെനിസ്വേലയിലേക്ക് ഇറാൻ ഇന്ധനം കയറ്റി അയക്കുന്നതിന് വ്യക്തമായ തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിരുന്നു. ഇറാന്റെ ടാങ്കറുകളുമായി ഏറ്റുമുട്ടാൻ സാധ്യതയുള്ള നാല് യുഎസ് നേവി യുദ്ധക്കപ്പലുകൾ കരീബിയൻ ദ്വീപിലുണ്ടെന്ന് വിവരം ലഭിച്ചതായി ഇറാന്റെ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ശക്തമായ മുന്നറിയിപ്പ് അറിയിക്കാൻ ടെഹ്‌റാനിലെ വാഷിംഗ്ടണിന്റെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന അംബാസഡറെ ഇറാന്‍ വിളിച്ചുവരുത്തി.
പ്രധാന അസംസ്കൃത ഉൽപാദകരായ ഇറാനും വെനിസ്വേലയും എണ്ണ കയറ്റുമതി നടത്താതിരിക്കാന്‍ അമേരിക്ക ഇരു രാജ്യങ്ങള്‍ക്കെതിരെയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് കുറഞ്ഞത് 45.5 മില്യൺ ഡോളർ വിലവരുന്ന പെട്രോളും സമാനമായ ഉൽപന്നങ്ങളും വഹിക്കുന്ന അഞ്ച് ഇറാനിയൻ ടാങ്കറുകൾ ഇപ്പോൾ വെനിസ്വേലയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്.