അന്തർ ജില്ലാ യാത്രക്ക് നിലവിലുള്ള പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. കണ്ടെയ്‌ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്ര ചെയ്യാമെന്ന് പൊലീസ് മേധാവി അറിയിച്ചു. രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. അവശ്യസര്‍വ്വീസായി സർവീസുമായി ബന്ധപ്പെട്ട് ഏഴിനുശേഷം യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഹോട്ടലിൽ രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാന്‍ അനുവാദം നല്‍കും.
മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി പൊലീസിന്‍റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും. കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ പൊലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തും. ചെക്പോസ്റ്റ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വീട്ടില്‍ ക്വാറന്‍റെയ്‌നില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനം ശക്തിപ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.