കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ വെട്ടിക്കുറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. നാലാം ലോക്ക്ഡൗണില്‍ ആവശ്യമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൂടുതൽ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
രോഗബാധയുടെ വ്യാപനത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി തിരിക്കണം. റെഡ് സോണുകളിലും കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലും കണ്ടയ്ന്റ്‌മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ തലത്തില്‍ അടയാളപ്പെടുത്തണമെന്നും നിർദേശമുണ്ട്. 28 ദിവസത്തിനുള്ളില്‍ പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ കണ്ടെയ്ന്‍മെന്റ് സോൺ പിൻവലിക്കാം. മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൗണ്‍. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്