കോവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം ലോകാരോഗ്യ സംഘടന അംഗീകരിച്ചു. 'ഒരു സ്വതന്ത്രമായ അന്വേഷണത്തിന് ഏറ്റവും ഉചിതമായ നിമിഷത്തിൽ തുടക്കംകുറിക്കുമെന്ന്' ഡബ്ല്യുഎച്ച്ഒ-യുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പറഞ്ഞു.
35 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും മുന്നോട്ടുവെച്ച ഏഴ് പേജുള്ള കരട് പ്രമേയത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും, ഏത് മൃഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളിൽ യുകെ, റഷ്യ, ഫ്രാൻസ് എന്നീ മൂന്നു രാജ്യങ്ങളും, ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ പിന്തുണക്കുന്നു. എന്നാൽ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങള്‍ അതിനെ പിന്തുണക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, അന്വേഷണത്തോട് ചൈനക്ക് വിയോജിപ്പാണ് ഉള്ളതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈന ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 'ശാസ്ത്രീയമായും, സഹകരണ മനോഭാവത്തോടുകൂടെയും എല്ലാവരും ഒരുമിച്ചു നിന്നാലേ ഭാവിയില്‍ ഇത്തരം മാഹാമാരികളെ നമുക്ക് തരണം ചെയ്യാന്‍ കഴിയൂ എന്നാണ്' ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞത്. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍ ഇത് ചൈനീസ് വൈറസാണെന്നും, ലോകത്ത് ഇത്രമാത്രം ദുരിതം വിതച്ചതില്‍ ചൈനയുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരണമെന്നും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് പലരും പ്രമേയത്തെ നോക്കിക്കാണുന്നത്.