കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ പുതുതായി 4,970 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതോടെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 101,139 ലെത്തി. മരണസംഖ്യ 3,163 ആയി ഉയർന്നു. 39,173 പേര്‍ക്ക് രോഗം ബേധമായി. ജോലിസ്ഥലങ്ങളിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി.
രണ്ടു ദിവസം കൊണ്ടു 10,000 പേർക്കു കോവിഡ് റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിൽ രോഗവ്യാപന തോത് കുറയുന്നതിതിന്റെ സൂചനയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം. 24 മണിക്കൂറിനിടെ 2005 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 35058 ആയി. ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
മുംബൈയിലെ ബാന്ദ്ര–കുര്‍ള കോംപ്ലെക്സില്‍ 1100 ബെഡ് സൗകര്യം ഉള്ള കോവിഡ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. 1484 കോവിഡ് കെയര്‍ സെന്‍ററുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുന്നത്.