ലോക്ക്ഡൗൺ കാരണം തിരിച്ചു നാടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കുടിയേറ്റത്തൊഴിലാളികൾ കൂടി മരിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ടാങ്കർ ലോറി പാഞ്ഞു കയറി ദമ്പതികൾ ഉൾപ്പടെ 4 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശിലെ മിസാപുർ ഹൈവേയിലുണ്ടായ അപകടത്തിൽ ലോറി മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ പേർ മരിച്ചു. ബിഹാറിലെ ഭഗൽപൂരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 9 പേരാണ് മരിച്ചത്. നിരവധി തൊഴിലാളികൾക്ക് പരിക്കുമേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ യാവത്മാലിലും അപകടമുണ്ടായത് പുലർച്ചെയാണ്.
നേരത്തെ, മധ്യപ്രദേശിലെ നരസിംഹപുര ജില്ലയിൽ പത ഗ്രാമത്തിൽ വെച്ച് കുടിയേറ്റത്തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ്, 5 തൊഴിലാളികൾ മരിച്ചിരുന്നു. ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ ഔറംഗാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേപാളത്തിലൂടെ കിലോമീറ്ററോളം നടന്ന് തളർന്ന് റെയിൽവേപാളത്തിൽ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികൾ അതുവഴി വന്ന ചരക്ക് തീവണ്ടിക്ക് അടിയിൽപ്പെട്ട് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണ് റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.