1,473 കോടി രൂപയുടെ 4,522 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്തിയ കേസിൽ കൊച്ചി സ്വദേശി അറസ്റ്റിൽ. എളമക്കര സ്വദേശി സിറാജ് ഈസാ ഖാനാണ് പിടിയിലായത്. കൊച്ചിയിൽ ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ഡി ആർ ഐ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച എളമക്കരയിലെ വീട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. 2017 ജനുവരിമുതൽ 2019 മാർച്ചുവരെ ഇന്ത്യയിലേക്ക് സ്വർണം കടത്തിയെന്നാണ് കേസ്. ഗുജറാത്തിലെ വിവിധ തുറമുഖങ്ങൾ വഴിയാണ് സ്വർണം കടത്തിയത്. വിദേശത്ത് ഒളിവിലായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്നാണ് മുംബൈയിൽനിന്ന് ഡിആർഐ സംഘം എത്തിയത്.
മുഖ്യസൂത്രധാരനും പെരുമ്പാവൂർ സ്വദേശിയുമായ നിസാർ അലിയുടെ അറസ്റ്റോടെയാണ് ഈസാ ഖാനെ കുറിച്ച് വിവരം ലഭിച്ചത്. നിസാർ ഉൾപ്പെടെ 21 പേരാണ് കേസിലുള്ളത്. ഇതിൽ 5 പേരയാണ് ഇനി പിടികൂടാനുള്ളത്. എറണാകുളം ബ്രോഡ്‌വേയിൽ സൗന്ദര്യവർധകവസ്‌തു വിൽപ്പന സ്ഥാപനം നടത്തിയതിന്റെ മറവിലാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്