കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകളും, 140 മരണങ്ങളും. ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന ഒറ്റദിവസ കണക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 5000 കടക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 106,750 ആയി. 3303 പേർ ഇതുവരെ മരിച്ചു. 61149 പേരാണ് ചികിത്സയിലുള്ളത്. 42298 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. അവിടെ 37,136 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ 12,140 പേര്‍ക്കാണു രോഗം ബാധിച്ചത്. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതോടെ ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 688 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 12,448 ആയി. മഹാമാരി കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കൊവിഡ് ഡേറ്റയില്‍ പറയുന്നു.
മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.