റിനെഗേഡ് മിലിട്ടറി കമാൻഡർ ഖലീഫ ഹഫ്താറില്‍ നിന്നും ടുണീഷ്യൻ അതിർത്തിക്കടുത്തുള്ള രണ്ട് പട്ടണങ്ങൾ തിരിച്ചുപിടിച്ചതായി ജിഎൻഎ. ലിബിയയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരാണ് ഗവൺമെന്റ് ഓഫ് നാഷണൽ അക്കോർഡ് അല്ലെങ്കില്‍ ജിഎൻഎ എന്നപേരില്‍ അറിയപ്പെടുന്നത്. തിങ്കളാഴ്ച, ജിഎൻഎ സഖ്യം തലസ്ഥാനത്തിന് തെക്കു ഭാഗത്തുള്ള തന്ത്രപരമായ അൽ-വാട്ടിയ എയർബേസ് തിരിച്ചുപിടിച്ചിരുന്നു. ആ പ്രദേശം മുഴുവന്‍ 2014 മുതൽ ഹഫ്താറിന്റെ നിയന്ത്രണത്തിലായിരുന്നു.
പടിഞ്ഞാറൻ ലിബിയയിലെ ഹഫ്താർ സേനയുടെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നിന്‍റെ അടിത്തറതന്നെ നഷ്ടപ്പെടുന്നത് സമീപകാലത്ത് അവര്‍ നേരിടുന്ന ഏറ്റവുംവലിയ തിരിച്ചടിയാണ്. 2011-ല്‍ നാറ്റാ സൈന്യത്തിന്റെ പിന്തുണയോടെ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയതു മുതല്‍ ലിബിയ കടുത്ത അസ്ഥിരതയിലൂടെയാണ് കടന്നുപോവുന്നത്. അന്താരാഷ്ട്ര അംഗീകാരത്തോടെ ട്രിപ്പോളി ആസ്ഥാനമായി ഭരിക്കുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കിഴക്കന്‍ നഗരമായ തോബ്‌റുക്ക് കേന്ദ്രമായി ഭരിക്കുന്ന സംഘവുമാണ് പ്രധാന എതിരാളികള്‍. ഹഫ്താറുമായി കൈകോര്‍ത്താണ് തോബ്‌റുക്ക് കേന്ദ്രീകരിച്ചുള്ള അധികാര കേന്ദ്രം നിലനില്‍ക്കുന്നത്.
വിമാനത്താവളത്തിന്‍റെ നിയന്ത്രണം നഷ്ടമായതോടെ ട്രിപ്പോളിയുടെ ചില വിദൂര പ്രദേശങ്ങളില്‍നിന്ന്പോലും തങ്ങള്‍ പിന്മാറിയതായി ഹഫ്താറിന്റെ ലിബിയൻ നാഷണൽ ആർമിയുടെ (എൽഎൻഎ) വക്താവ് അഹമ്മദ് അൽ മെസ്മാരി പറഞ്ഞു.