പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ചാവേറുകളുടെ സ്വപ്നകേന്ദ്രമായെന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെയാണ് ഗിരിരാജിന്റെ വിവാദ പ്രസ്താവന.
ഷഹീന്‍ബാഗ് സമരകേന്ദ്രമല്ലെന്നും ചാവേറുകളെയാണവിടെ വളര്‍ത്തിക്കൊണ്ടുവരുന്നതെന്നും ഗിരിരാജ് ആരോപിച്ചു. രാജ്യത്തിനെതിരായ ഗൂഢാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലാണ് ഗിരിരാജ് സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോഴാണ് സമരക്കാരെ ആക്ഷേപിക്കുന്ന ട്വീറ്റുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ ഇതിനുമുമ്പും ഗിരിരാജ് സിങ് വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.