പൊലീസ് ഡ്രൈവർ ഗവാസ്കർക്കെതിരെ എഡിജിപി സുധേഷ് കുമാറിന്റ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന് നിയമോപദേശം. അതേസമയം എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന ഗവാസ്കറിന്റെ പരാതി നിലനിൽക്കുമെന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേം നൽകി. ഗവാസ്കറിനെ മർദ്ദിച്ച കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. 2018 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എഡിജിപിയുടെ ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചു എന്നതായിരുന്നു കേസ്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ , അസഭ്യം പറയൽ എന്നീ പരാതികൾ ഉന്നയിച്ച് സുധേഷ് കുമാറിന്റെ മകൾ ഗവാസ്കറിനനെതിരെ കേസ് നൽകി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇരു കേസുകളിലും ക്രൈംംബ്രാഞ്ച് നിയമോപദേശം തേടിയത്. സുധേഷിന്റെ മകളുടേത് കൗണ്ടർ കേസ് മാത്രമാണെന്നാണ് എജിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് എജി ക്രൈംബ്രഞ്ചിന് നിയമോപദേശം നൽകി. അതേ സമയം ഗവാസ്കറിന്റെ പരാതി നിൽനിൽക്കുമെന്നും എജി റിപ്പോർട്ട് നൽകി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോകും.