കുടിയേറ്റ് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി. നിലവിൽ ഇതിന് സംവിധാനമില്ലെന്നത് യാഥാർത്ഥ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. തൊഴിലാളികളെ സ്വീകരിക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി നിശിതമായ വിമർശനങ്ങളും നിരീക്ഷണങ്ങളും നടത്തിയത്. കുടിയേറ്റ് തൊഴിലാളികളുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ സോളിസെറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിനകം ഒരു കോടി തൊഴിലാളികളെ നാട്ടിൽ എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്ര സർക്കാർ നടപടികളിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ചില നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നാൽ പ്രശ്ന പരിഹാരം ഉണ്ടാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
Also Read
തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കുന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഇക്കാര്യത്തിൽ കൃത്യമായ നയം വേണമെന്ന് കോടതി നിർദ്ദേശിച്ചു. യാത്ര ചെലവ് ആദ്യം സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുകയും പിന്നീട് ഇത് മടക്കി നൽകുകയും ചെയ്തു എന്നാണ് പറയുന്നത്. എന്നാൽ പണം മടക്കി നൽകുന്നത് അയക്കുന്ന സംസ്ഥാനമാണോ , സ്വീകരിക്കുന്ന സംസ്ഥാനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യാത്ര സൗകര്യത്തിനായി എത്ര ദിവസം കാത്ത് നിൽക്കണമെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സോളിസിറ്റർ ജനറലിന് മറുപടി പറയാനാവത്തതിൽ കോടതി അതൃപ്തി അറിയിച്ചു. യാത്രാ സൗകര്യത്തിന് കാത്തിരിക്കുന്ന കാലത്ത് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാവുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നും സുപ്രീ കോടിത വിമർശനമായി ഉന്നയിച്ചു.