കോഴിക്കോട് തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 77 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 5 പഞ്ചായത്തുകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. തൂണേരിയിലെ മത്സ്യ മൊത്തക്കച്ചവടക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് ഈ പഞ്ചായത്തിൽ പൂർണമായും അടക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഈ പ്രദേശത്ത് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. കടകളും ഓഫീസുകളും തുറക്കരുതെന്ന് നിർദ്ദേശിച്ചു. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 77 പേരാണ് ഉള്ളത്. ഇതിൽ സമീപമുള്ള 5 പഞ്ചായത്തിൽ ഉള്ളവർ ഉൾപ്പെടും.
തൂണേരി പഞ്ചായത്തിൽ 34 ഉം പുറമേരിയിൽ 32 ഉം ആളുകൾ സമ്പർക്കപ്പട്ടികയിലുണ്ട്. വളയം കുന്നുമ്മൽ എടച്ചേരി പഞ്ചായത്തുകളിലാണ് മറ്റുള്ളവർ. ഇവരോടെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മത്സ്യ വ്യാപരി ആയതിനാൽ സമീപ പ്രദേശങ്ങളിലെ മത്സ്യ വ്യാപാര കേന്ദ്രങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. സ്ഥിതി ഗതികൾ വിലയിരുത്താൻ തൂണേരി പഞ്ചായത്തിൽ അടിയന്തര യോഗം ചേരും.