ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂർണമായും ഉപേക്ഷിക്കുകയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല എന്ന് ആരോപിച്ചാണ് നടപടി. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. 3000 കോടി രൂപയുടെ സഹായമാണ് ഓരോ വര്‍ഷവും ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്.
നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്നും, ഇത്രയും ചെറിയ തുക നൽകുന്ന ചൈനയാണ് ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു. ഒരു മാസത്തിനുള്ളിൽ പ്രവർത്തന രീതി മെച്ചപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം തുടരുന്ന കാര്യത്തിൽ പുനരാലോചിക്കുമെന്നും നേരത്തെ അദ്ദേഹം ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയിലും ബ്രസീലിലും കൊവിഡ് കനത്ത നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.