നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വാകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ -9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന അതേ ലോഞ്ച് പാഡ് 39 ‘എ’യിൽനിന്ന് ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 3.22-നായിരുന്നു വിക്ഷേപണം. വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം നടക്കാനിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയെത്തുടർന്ന് അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് 'ഡ്രാഗണ്‍ കാപ്‌സ്യൂള്‍' എന്ന ബഹിരാകാശ യാത്രാ വാഹനത്തില്‍ ഉള്ളത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശസഞ്ചാരികളെ സ്വന്തം രാജ്യത്തുനിന്നും കൊണ്ടുപോവുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്. ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ മൂന്നുമാസംവരെ പരീക്ഷണങ്ങളില്‍ മുഴുകും.
ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിന് നാസയും സ്പേസ് എക്സും തമ്മില്‍ കരാറായത് അടുത്തിടെയാണ്. ഇതിന്റെ ഭാഗമായി ഡ്രാഗണിന്റെ ഈ പുതിയ പതിപ്പ് നിര്‍മ്മിക്കാനും പരീക്ഷിക്കാനും സ്‌പേസ് എക്‌സ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെലവഴിക്കുകയായിരുന്നു. സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനി അടുത്തിടെ ക്രൂ ഡ്രാഗണിണിന്റെ രണ്ടാമത്തെ പ്രധാന ഫ്‌ലൈറ്റ് ടെസ്റ്റ് പൂര്‍ത്തിയാക്കി. പൊട്ടിത്തെറിക്കുന്ന റോക്കറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള കാപ്‌സ്യൂളിന്റെ കഴിവ് ഇത് കാണിക്കുന്നു.
"എനിക്കും സ്പേസ് എക്സിലെ എല്ലാവര്‍ക്കും ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്" എന്നാണ് ഫാല്‍ക്കണ്‍ -9 വിക്ഷേപണ വിജയത്തിനു ശേഷം മസ്ക് പ്രതികരിച്ചത്. വിക്ഷേപണം കാണാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിൽ എത്തിയിരുന്നു.