ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അവകാശപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ടോ സര്‍ക്കാരിന്റെ വാര്‍ഷികം പ്രമാണിച്ചോ പുതിയ പ്രഖ്യാപനങ്ങളൊന്നും മോദി നടത്തിയില്ല.
രാജ്യം തുറക്കുമ്പോൾ വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഇത് ഏതൊക്കെ തരത്തിലുള്ള പ്രഹരം ഏല്പിക്കുമെന്ന് അറിയില്ല. പക്ഷേ, രാജ്യം തുറന്നേ മതിയാകൂ. ആവശ്യമായ മുൻകരുതൽ നടപടികളോടെ സ്പെഷൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. കൊറോണ വൈറസ് ഇപ്പോഴും ഒരുപോലെ അപകടകരമാണ്, കൈകഴുകൽ, മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ മുമ്പത്തെപ്പോലെ തന്നെ കഴിയുന്നത്ര കർശനമായി പിന്തുടരണം. എല്ലാവരുടെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുക, കൊറോണ വൈറസ് മഹാമാരിയ്ക്കെതിരായ വിജയം പുതിയ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും. കൊറോണ വൈറസിനെതിരായ വിജയത്തിലേക്കുള്ള വഴി വളരെ വലുതാണ്. ലോകം ഇതുപോലൊന്ന് അനുഭവിച്ചിട്ടില്ല, മോദി പറഞ്ഞു.
പ്രാണായാമം പോലുളള ശ്വസന നിയന്ത്രണ യോഗ രീതികള്‍ മുഴുവന്‍ ലോകത്തിന്‍റെയും ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയതായും യോഗയുടെ പ്രാധാന്യത്തെ കുറിച്ചറിയാന്‍ ലോകനേതാക്കള്‍ ഇന്ത്യയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ യോഗാഭ്യാസത്തിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അദ്ദേഹംതന്നെ നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാകൂ എന്നും പറയുന്നുണ്ട്.