ഇന്ത്യയുടെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷേ ഇന്ത്യയുടെ വളർച്ച തിരികെ ലഭിക്കും. അൺലോക്കിന്‍റെ ആദ്യഘട്ടത്തിൽ തന്നെ വളർച്ച തിരിച്ചുപിടിക്കുന്നത് ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പടർന്നു തുടങ്ങിയപ്പോൾ ഇന്ത്യ ശരിയായ സമയത്ത് ശരിയായ നടപടികൾ എടുത്തുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. 'നമ്മൾ ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊണ്ടു. ഭൗതിക വിഭവങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമല്ല, മാനവവിഭവശേഷി സംരക്ഷിക്കാനും സർക്കാർ ശ്രമിച്ചു. കോവിഡ് പോരാട്ടത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന' -മോദി പറഞ്ഞു.
ലോക്ക്ഡൗണിൽ എട്ടാം തിയ്യതിക്കു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയാണ് മോദി നൽകിയത്. സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. ചെറുകിട, സൂക്ഷമ വ്യവസായ മേഖലയില്‍ ഉണര്‍വിന് കൂടുതല്‍ നടപടികള്‍ കൈകൊള്ളും. തൊഴില്‍ മേഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.