ഫെയ്‌സ് മാസ്കുകളുടെ വ്യാപകമായ ഉപയോഗം കൊറോണ വൈറസിന്‍റെ വ്യാപനം തടയുമെന്ന് പഠനം. മാസ്കുകൾ ധരിക്കുമ്പോൾ വൈറസ് പ്രസരണ സാധ്യത കുറവാണ് എന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് സാധാരണ ശസ്ത്രക്രിയാ മാസ്കുകളേക്കാൾ ഉയർന്ന അളവിലുള്ള സംരക്ഷണം റെസ്പിറേറ്റർ തരത്തിലുള്ള ഉപകരണങ്ങൾ നൽകുന്നുവെന്നും പഠനം സമര്‍ഥിക്കുന്നു.
കോവിഡ് -19, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അല്ലെങ്കിൽ സാർസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരിൽ നിന്ന് വൈറസ് പകരുന്നത് ചെറുക്കാന്‍ മാസ്കുകൾ, ശാരീരിക അകലം, നേത്ര സംരക്ഷണം അടക്കമുള്ള മറ്റ് നടപടികൾ എന്നിവയുടെ ഫലപ്രാപ്തി വിലയിരുത്തുന്ന 172 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് ഗവേഷകര്‍ പുതിയ അനുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
'ലോക്ക് ഡൌണ്‍ ഒഴിവാക്കി എല്ലാവരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍ യൂണിവേഴ്സൽ ഫെയ്സ് മാസ്ക് ഉപയോഗം ജനങ്ങള്‍ക്ക് ആവശ്യത്തിന് സംരക്ഷണം നല്‍കുന്നുവെന്ന്' ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗ്ലോബൽ ബയോസെക്യൂരിറ്റി പ്രൊഫസർ റെയ്‌ന മാക്ഇന്റയർ പറയുന്നു. ലോകാരോഗ്യ സംഘടന ഫണ്ട് ചെയ്ത ഗവേഷണത്തില്‍ കാനഡ, യുഎസ്, ചൈന, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ഒരു ഡസനിലധികം സർവകലാശാലകളിലേയും ആശുപത്രികളിലേയും ഗവേഷകര്‍ ഭാഗമാണ്.