അസമിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. തെക്കന്‍ അസമിലെ ബറാക് താഴ്‌വരയിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ കാച്ചർ ജില്ലയിൽ നിന്നും, ഹൈലകണ്ഡി ജില്ലയിൽ നിന്നും ഏഴ് പേര്‍ വീതവും, കരിംഗഞ്ച് ജില്ലയിൽ ആറ് പേരും ഉൾപ്പെടുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 11 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനകം തന്നെ കനത്ത വെള്ളപ്പൊക്കത്തെ നേരിടുന്ന അസമില്‍ 3.72 ലക്ഷം ആളുകള്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചു, 348 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 27,000 ഹെക്ടറിലധികം വിളകൾക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) അറിയിച്ചു.
മണ്ണിടിച്ചിലിനെത്തുടർന്ന് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താനും ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.