ഐഎന്‍എക്‌സ് മീഡിയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഡൽഹി സിബിഐ കോടതിയിലാണ് പാസ്‌വേര്‍ഡ് സംരക്ഷിത ഇ-കുറ്റപത്രം സമർപ്പിച്ചത്. കോടതി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കുറ്റപത്രത്തിന്റെ ഹാര്‍ഡ് കോപ്പി ഫയല്‍ ചെയ്യാന്‍ ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസിൽ ചിദംബരത്തെ പ്രതിയാക്കി നേരത്തെ സിബിഐ കുറ്റപത്രം നൽകിയിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയും, നൂറു ദിവസത്തിലധികം അദ്ദേഹം ജയിലില്‍ കിടക്കുകയും ചെയ്തു. ഐഎൻഎക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കേസ്.
2007-ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും ഉയരുന്നത്. അന്ന് പി. ചിദബരം കേന്ദ്രധനമന്ത്രിയായിരുന്നു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്നും മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചത് അനധികൃതമായാണെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കേസ്.