'സ്വകാര്യ മോഡിൽ' (Private Mode) ബ്രൗസുചെയ്യുമ്പോഴും വിവരങ്ങള്‍ ട്രാക്കുചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി എത്തിനോക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഗൂഗിളിനെതിരെ യുഎസിൽ കേസ്. ഗൂഗിളില്‍നിന്നും മാതൃ കമ്പനിയായ ആല്‍ഫബറ്റില്‍ നിന്നും കുറഞ്ഞത് 5 ബില്യണ്‍ ഡോളറെങ്കിലും പിഴ ഈടാക്കണമെന്നാണ് ആവശ്യം.
പ്രൈവറ്റ് മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ തങ്ങളുടെ തിരയല്‍ ചരിത്രം (Browsing History) ട്രാക്കുചെയ്യപ്പെടുന്നില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ അത് അങ്ങനെയല്ലെന്നാണ് Google പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ച് നേരത്തെതന്നെ പറയുന്നുണ്ടെന്നും, അത് നിയമവിരുദ്ധമല്ലെന്നുമാണ് സെർച്ച് എഞ്ചിൻ വ്യക്തമാക്കുന്നത്. 2016 ജൂൺ 1 മുതൽ സ്വകാര്യ മോഡിൽ ഇന്റർനെറ്റ് ബ്രൗസുചെയ്‌ത "ദശലക്ഷക്കണക്കിന്" Google ഉപയോക്താക്കള്‍ക്കു വേണ്ടിയാണ് പരാതി നല്‍കുന്നതെന്ന് കാലിഫോർണിയയിലെ സാൻ ജോസിലെ ഫെഡറൽ കോടതിയിൽ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ പറയുന്നു.
ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ചാലും സിസ്റ്റം സെർച്ച് ഹിസ്റ്ററി സൂക്ഷിക്കാറില്ലെന്നത് മാത്രമാണ് ഗുണമെന്നും തേർഡ് പാർട്ടിക്ക് ഇതൊക്കെ ലഭിക്കുമെന്നും വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, 'നിങ്ങൾ ഓരോ തവണയും ഒരു പുതിയ ഇൻകോഗ്നിറ്റോ വിന്‍ഡോ തുറക്കുമ്പോള്‍തന്നെ വെബ്‌സൈറ്റുകൾക്ക് നിങ്ങളുടെ ബ്രൗസിംഗ് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുണ്ടെന്നും, അത് സൈറ്റ് ഉടമകള്‍ക്ക് അവരുടെ ഉള്ളടക്കം, ഉൽപ്പന്നങ്ങൾ, മാർക്കറ്റിംഗ് എന്നിവ വിലയിരുത്താന്‍ വേണ്ടിയാണെന്നും' ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ പറയുന്നു.