'ട്രംപ് നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും' മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. 'അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ പ്രസിഡന്റ് ശ്രമിച്ചതായും പക്വമായ നേതൃത്വം നൽകുന്നതിൽ പരാജയപ്പെട്ടതായും' അദ്ദേഹം അഭിപ്രായപ്പെട്ടു. സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ പ്രസിഡന്റ് തീരുമാനിച്ചതിനെത്തുടർന്ന് 2018 ൽ രാജിവച്ച ആളാണ് മാറ്റിസ്.
അറ്റ്ലാന്റിക് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ട്രമ്പിനെതിരെ രൂക്ഷവും അസാധാരണവുമായ ആരോപണം ഉന്നയിച്ചത്. 'ലോകത്തിലെ ഏറ്റവും കൂടുതൽ ഓവർറേറ്റ് ചെയ്ത ജനറൽ' ആണ് മാറ്റിസ് എന്നായിരുന്നു വിമര്‍ശനത്തോടുള്ള ട്രംപിന്റെ പ്രതികരണം. പ്രകോപിതനായ ട്രംപ് മാറ്റിസിനെതിരെ നിരവധി ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം രാജിവെച്ചു പോയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ട്രംപ് ഒരു ട്വീറ്റില്‍ പറയുന്നുണ്ട്.
'അമേരിക്കൻ ജനതയെ ഒന്നിപ്പിക്കാൻ ശ്രമിക്കാത്ത, പകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന, എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ് എന്ന് മാറ്റിസ് എഴുതി. 'മൂന്നു വര്‍ഷത്തോളമായി വിഭജനത്തിനുള്ള അയാളുടെ ബോധപൂർവമായ പരിശ്രമത്തിന്റെ അനന്തരഫലങ്ങൾക്ക് നാം സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിട്ട്. പക്വമായ നേതൃത്വമില്ലാത്തതിനറെ പരിണതഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്' അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ-അമേരിക്കൻ ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലാകെ സംഘര്‍ഷം ആളിപ്പടരുകയാണ്. പ്രക്ഷോഭകരെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്തും എന്നതടക്കമുള്ള പ്രകോപനപരമായ പ്രസ്താവനകളാണ് ട്രംപ് തുടരെത്തുടരെ നടത്തുന്നത്. അതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.