വായ്പ തട്ടിപ്പ് കേസിലുൾപ്പെട്ട് രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും. ഇതു സംബന്ധിച്ച നിയമ നടപടികള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14-ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു. എന്നാലും അദ്ദേഹത്തിനെ ഇന്ത്യക്ക് കൈമാറുന്നതിന് മുമ്പായി കുറച്ച് നിയമപ്രശ്‌നങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചിരിക്കുന്നത്.
17 ബാങ്കുകളില്‍നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യംവിട്ടത്. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലാണ് പാർപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. അന്ന് മുംബൈ ആർതർ റോഡ് ജയിലിന്‍റെ വിഡിയോയാണ് കോടതിയിൽ സി.ബി.ഐ കാണിച്ചത്. ജയിലിലിലെ അതീവ സുരക്ഷയുള്ള രണ്ട് നില കെട്ടിടത്തിലാകും മല്യയെ പാർപ്പിക്കുക.