1968 ജൂൺ 16-നാണ് മലപ്പുറം എന്ന പേരിലൊരു ജില്ല രൂപീകരിക്കപ്പെടുന്നത്. അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയായിരുന്നു അതിനു നേതൃത്വം കൊടുത്തത്. ഇ എം എസ് സർക്കാറിൻ്റെ ഈയൊരു തീരുമാനത്തെജനസംഘക്കാർ മാത്രമല്ല കോൺഗ്രസുകാരും ശക്തമായിത്തന്നെ എതിർത്തു. എന്നു പറഞ്ഞാൽ ചരിത്രപരമായ കാരണങ്ങളാൽ വളരെ പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും വികസനത്തിലേക്കും പുരോഗതിയുടെ പൊതുധാരയിലേക്കും കൊണ്ടുവരാനുള്ള സുചിന്തിതവും യുക്തവുമായൊരു നടപടിയെ വർഗീയത ഇളക്കിവിട്ട് തോല്പിക്കാനാണ് കോൺഗ്രസിലെയും ജനസംഘത്തിലെയും ഹിന്ദുത്വവാദികൾ നോക്കിയത്.
അവരന്ന് പറഞ്ഞത് മലപ്പുറം ഒരു കുട്ടിപ്പാക്കിസ്ഥാനാവുമെന്നാണ്. 1968-നു ശേഷമുള്ള അനുഭവങ്ങൾ അവരുടെ ആരോപണങ്ങളെയാകെ തള്ളിക്കളയുന്നതാണ്. അങ്ങേയറ്റം മതസൗഹാർദവും അതേപോലെ മതനിരപേക്ഷ സംസ്കാരവും നിലനില്ക്കുന്ന ജില്ലയാണ് മലപ്പുറം. അത് അനിഷേധ്യമായൊരു യാഥാർത്ഥ്യമാണ്. അന്ന് ജനസംഘക്കാരുടെ വാദങ്ങളെ അസംബ്ലിയിൽ ഉന്നയിക്കാൻ പോലും കോൺഗ്രസുകാർക്ക് മടിയുണ്ടായില്ലായെന്നത് നമ്മുടെ ചരിത്രം. ഹിന്ദുത്വവുമായി ചേർന്നു നിന്ന കോൺഗ്രസിൻ്റെ കുറ്റകരമായ ചരിത്രം.
സംഘപരിവാറുകാര്‍ എല്ലാ കാലത്തും മലപ്പുറം ജില്ലക്കെതിരായി അത് കുട്ടിപ്പാക്കിസ്ഥാനാണെന്ന പ്രചാരണം തുടർന്നവരാണ്. കേരളത്തെ തന്നെ അമിത് ഷാമാർ ജിഹാദി കമ്യൂണിസ്റ്റ് ഭീകരതയുടെ താവള പ്രദേശമായിട്ടാണല്ലൊ ക്ഷുദ്ര വികാരങ്ങളുണർത്തുന്ന രീതിയിൽ ആവർത്തിച്ച് വിശേഷിപ്പിക്കാറുള്ളത്.
ഈയൊരു സംഘപരിവാര്‍ ബോധത്തിൽ നിന്നാവണം ശ്രീമതി മനേകഗാന്ധി പാലക്കാട് ആന ചെരിഞ്ഞതിനെ മലപ്പുറത്താക്കി, മലപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനൽ ജില്ലയാണെന്നൊക്കെ ആരോപിച്ചിരിക്കുന്നത്. ആനയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ക്രിമിനലുകളെ വിട്ട് മലപ്പുറത്തിനും മുസ്ലിങ്ങൾക്കും നേരെ പ്രചാരണം നടത്താനും അതുവഴി കേരളമെന്നത് മൃഗവേട്ടയും ആക്രമണങ്ങളുമൊക്കെ പതിവായ ഒരു സംസ്ഥാനമാണെന്ന് വരുത്തി തീർക്കാനുമാവാം ഇത്തരം പ്രചാരണങ്ങൾ സംഘികൾ നടത്തുന്നത്.
സംഘികളുടെ ഐടി സെല്ല് വർഗീയ പ്രചാരണങ്ങളിലൂടെ വിദ്വേഷവും തെറ്റായ ധാരണകളും പരത്തുകയാണല്ലൊ. എന്താവാം സംഘികളുടെ മലപ്പുറം വിരോധത്തിൻ്റെ അടിസ്ഥാനം ? ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനുമെതിരായ പോരാട്ടങ്ങളുടെ കൊടുങ്കാറ്റു കേന്ദ്രങ്ങളായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂരിപക്ഷ പ്രദേശങ്ങളും. ഗാന്ധിയും ദേശീയ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യ മുദ്രാവാക്യമുയർത്തുന്നതിന് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരെ ഓടിച്ച് ഏറനാട്ടിൽ തദ്ദേശീയ ജനങ്ങളുടെ ഭരണം സ്ഥാപിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാർ. ആലി മുസ്ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞമ്മത് ഹാജിയും ബ്രിട്ടീഷ് മലബാറിൻ്റെ മണ്ണിൽ സ്വതന്ത്ര ഭരണം സ്ഥാപിച്ചവരാണ്.
അക്കാലത്തെ ബ്രിട്ടിഷു പാദസേവകരും ജന്മി സവർണ്ണശക്തികളും മാപ്പിളമാരുടെയും ചെറുമരുടെയും പ്രസ്ഥാനമായിട്ടാണ് ആ ദേശീയ ഉണർവ്വുകളെ കണ്ടതും ആക്ഷേപിച്ചതും. ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളായ സവർണ ജാതിഹിന്ദു രാഷ്ട്രീയം മലബാറിലെ ഈ ജന്മിമാർക്കും വിദേശ ഭരണത്തിനുമെതിരായ ദേശാഭിമാന മുന്നേറ്റത്തെ ഭൂരിപക്ഷമത വികാരമുണർത്തി അടിച്ചമർത്തുന്നതിന് കുടപിടിച്ചവരാണ്. ബ്രിട്ടീഷ് സേവകരായ സംഘപരിവാര്‍ എല്ലാ കാലത്തും സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ജനതക്കും ദേശാഭിമാനികൾക്കുമെതിരെ അക്രമികളും ബലാത്സംഗക്കാരുമെന്നൊക്കെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. കുഞ്ഞാലി മരക്കാർ മുതൽ ടിപ്പു വരെയുള്ളവരെ അവർ അപമാനിച്ചിട്ടുണ്ട്. അക്രമികളായി ചിത്രീകരിച്ചിട്ടുണ്ട്. മലപ്പുറത്തോടുള്ള സംഘികളുടെ വിരോധം ചരിത്രപരമാണ്.