പമ്പ ത്രിവേണിയിൽ നിന്ന് മണൽ നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടത് എന്തുകൊണ്ടെന്ന് ട്രിബ്യൂണൽ സർക്കാരിനോട് ചോദിച്ചു.
അതേസമയം പമ്പയിലെ മണൽ നീക്കം വീണ്ടും തുടങ്ങി. വനം വകുപ്പിന്റെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും കളക്ടർ നിർദേശിച്ച ഉപാധികൾക്കനുസരിച്ചാണ് മണൽ നീക്കം പുനരാരംഭിച്ചത്. 30 ലോറികളിലായാണ് മണൽ നീക്കം ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ് സെറാമിക്സിന് സൗജന്യമായി മണലെടുക്കാനായി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കിയതോടെയാണ് മണലെടുപ്പുമായി ബന്ധപ്പെട്ട് വിവാദം തുടങ്ങുന്നത്. ദുരന്ത നിവാരണ വിഭാഗമാണ് മണല്‍ നീക്കം ചെയ്യുന്നത്. പ്രളയ കാലം മുന്നിൽ കണ്ടാണ് അടിയന്തര നടപടി.
നസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയുള്ള ഉത്തരവിൽ വനംവകുപ്പിന്‍റെ എതിർപ്പ് നിലനിൽക്കെ, പുതിയ ഉത്തരവ് മണൽ സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപം ഉന്നയിച്ചിരുന്നു.