കൊറോണ വൈറസ് പടരുന്നത് തടയാൻ പൊതുജനങ്ങള്‍ ഫെയ്സ് മാസ്കുകൾ ധരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ മാസ്ക് മികച്ച ഉപാധിയാണെന്ന് ആഗോള തലത്തില്‍ നടന്ന വിശകലനങ്ങളില്‍നിന്നും ബോധ്യപ്പെട്ടതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ചില രാജ്യങ്ങൾ ഇതിനകം മുഖം മൂടുന്നത് പതിവാക്കണമെന്ന് നിഷ്കര്‍ഷിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യമുള്ള ആളുകൾ മാസ്ക് ധരിക്കണമെന്ന് പറയാൻ മതിയായ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് വാദിച്ചിരുന്നു.
രോഗം പകരാനുള്ള സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ 'ഫാബ്രിക് മാസ്ക് - അതായത് മെഡിക്കൽ ഇതര മാസ്ക്' ധരിക്കണമെന്നാണ് ശുപാർശയെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 ന്റെ സാങ്കേതിക വിദഗ്ധയായ ഡോ. മരിയ വാൻ കെർകോവ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. അസുഖമുള്ളവരും, അവരെ പരിചരിക്കുന്നവരും മെഡിക്കൽ ഫെയ്സ് മാസ്കുകൾ ധരിക്കണമെന്ന് സംഘടന നേരത്തെതന്നെ ശുപാര്‍ശ ചെയ്തിരുന്നു.
ആഗോളതലത്തിൽ, 6.7 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 400,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.