ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കേ ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് സൈനിക തല ചര്‍ച്ച നടത്തും. ഷുഷുല്‍ – മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തുക. നേരത്തെ, ഇന്ത്യന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ വിദേശകാര്യ ഡയറക്ടര്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് രാവിലെ ഉന്നതതല ചർച്ച നടത്താന്‍ ധാരണയായിരുന്നു. ഇന്ത്യയെ 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നയിക്കും. ചൈനീസ് ടീമിനെ ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡറും നയിക്കും.
പ്രാദേശിക സൈനിക മേധാവികളുടെ നേതൃത്വത്തില്‍ പലകുറി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ലഡാക്കില്‍ ഇപ്പോഴും സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വഷളാക്കാതെ നോക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
പ്രശ്നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങൾ നടക്കുന്നതിനിടെതന്നെ അതിർത്തിയിലേക്ക് ഇരു രാജ്യങ്ങളും കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ചിരുന്നു. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയ്യാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ നടത്തുന്നത്. 25 വർഷത്തോളമായി ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട്.