അയാൾ ഒരു നാടക പ്രവർത്തകൻ. ഒറ്റയ്ക്കൊരു നാടകവേദി. രചനയും സംവിധാനവും നാട്യവും അയാൾ തന്നെ. പൊളിറ്റിക്കൽ സോളോ പെർഫോമൻസ്.
ഒരു നാൾ രാജ്യത്തിന്റെ തലസ്ഥാനത്തു വെച്ച് അയാളെ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു .കണ്ണുമൂടിക്കെട്ടിയ യാത്ര. ഏതോ മുറിയിൽ കണ്ണുകളെ മറച്ച കെട്ടഴിക്കാതെ ആരോ അയാളുടെ മുഖത്ത് ഒരു ശിൽപ്പിയുടെ അവധാനതയോടെ മേക്കപ്പ് ചെയ്യുന്നത് അയാളറിയുന്നുണ്ട്.
കണ്ണിനു മീതെയുള്ള കെട്ടഴിച്ചപ്പോൾ അയാൾ ആശ്ചര്യപ്പെട്ടു. കസേരയിൽ ഇരിക്കുന്ന ആ രാജ്യത്തിന്റെ ഏകാധിപതിയായ ഭരണാധികാരിയാണയാൾ. തൊട്ടടുത്ത് നിൽക്കുന്ന നിലയിൽ മന്ദഹസിച്ചുകൊണ്ട് രാജ്യത്തലവൻ! അയാൾ തന്റെ നാടകങ്ങളിലൂടെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന അതേ ഫാസിസ്റ്റു രാജ്യത്തലവൻ!
അയാൾ രാജ്യത്തലവന്റെ അപരനാകാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അയാൾ ഇന്നോളം നടത്തിയ പെർഫോമൻസുകളെ അട്ടിമറിക്കുന്ന വിധത്തിൽ സ്വേച്ഛാധിപത്യത്തിന്റെ ഒരു ഉപകരണമാവാൻ ആ മനുഷ്യൻ നിന്നു കൊടുക്കുമോ? ആ ജീവൻമരണ കെണിയിൽ അയാൾക്കു മറ്റൊരു വഴിയുണ്ടോ? വരും കാലങ്ങളിൽ അയാളാടാൻ പോകുന്ന നാടകങ്ങൾ ഏതു വിധമാകും?
അധികാരവും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും മനുഷ്യന്റെ ഏകാന്തതയും പ്രമേയമായി വരുന്ന ഷാജു വി വി യുടെ നോവൽ മുസിരിസ് പോസ്റ്റിൽ. ത്രില്ലറിന്റെ ആഖ്യാന മാതൃകയും ആക്ഷൻ ചലച്ചിത്രങ്ങളുടെ ദൃശ്യതാളവും അവലംബിക്കുന്ന ജിജ്ഞാസയുണർത്തുന്ന രാഷ്ട്രീയ നോവൽ...
മലയാളത്തിലെ ഗദ്യ ഭാവുകത്വത്തിന് ഒട്ടും പരിചയമില്ലാത്ത നോവൽ.
ആഴ്ചതോറും ഓരോ അധ്യായം.