അണ്ടര്‍ 19 ലോകകപ്പിന്‍റെ കലാശപോരില്‍ ഇന്ത്യക്ക് തോല്‍വി. ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചത്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.
178 റണ്‍സെന്ന വിജയലക്ഷ്യം നേടാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ അക്ബര്‍ അലി (77 പന്തില്‍ 43*) യുടെ മികച്ച പ്രകടനമാണ് കുട്ടിക്കടുവകളുടെ വിജയം എളുപ്പമാക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ പരമാവധി വട്ടം കറക്കിയെങ്കിലും അതൊന്നും ഇന്ത്യയെ വിജയത്തിലെത്തിയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. ടാന്‍സിഡ് ഹസന്‍ (17), മഹമ്മദുള്‍ ഹസന്‍ റോയ്(8), തൗഹിത് ഹൃദോയ് (0), ശഹാദത്ത് ഹുസൈന്‍ (1) തുടങ്ങിയ നാല് മുന്‍നിര വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്.
41-ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തു. അതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. 23 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം ബംഗ്ലാദേശ് മറികടന്നു.