ഇരുണ്ടാൽ കറുപ്പും
വെളുത്താൽ വെളുപ്പും-
കോർക്കാൻ ആവതില്ലാതെ
നൂലിൽ പൂ-
കോർക്കുകയായിരുന്നയാൾ.
പൂ കോർക്കെ,
മാലകൾ ചെന്നെത്തുന്ന
ഇടങ്ങൾ ഓർക്കെ,
മലമ്പാതയെ മേച്ചേ-
പോകുന്ന ജീപ്പിൽ
മാതാവിന്റെ പടത്തേ-
തൂങ്ങുന്ന പൂമാല
കുണ്ടിലും കുഴിയിലും
ജമന്തി കുലുക്കി
മണം പരത്തുന്നു.
നോക്കുമ്പോൾ
ജീപ്പിന്റെ പിൻ സീറ്റിൽ
പൂക്കാരനിരിക്കുന്നു
ഈശോ മിശിഹാ
വണ്ടിയോടിക്കുന്നു.
പലതും മിണ്ടുന്നതിനിടക്ക്
മോശം വഴി ചൂണ്ടി
ഈശോ പറയുന്നു:
'കണ്ടില്ലേ സ്വർഗ്ഗത്തേക്കുള്ള വഴി
കുണ്ടും കുഴിയും നിറഞ്ഞതാണ്.'
ചിരിച്ച് തീർന്നതും
മരിച്ച് പോയതോർത്തയാൾ
നിലത്തേക്ക് വീണു.
പൂക്കൾ ചിതറി
ജമന്തികൾ
കണ്ണിനെ മറച്ചു.
മരിച്ചുപോയ
അയാളൊരു
പൂവായിരുന്നു.
aji aziz
Nannayittund... Br Aji Aziz .