കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിൽ തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി. ഇത് ഉൾപ്പെടെ തൊഴിലാളികളെ സംബന്ധിച്ച് 5 ഇന നിർദ്ദേശങ്ങൾ സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സർക്കാറുകൾക്ക് നൽകി. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ചാണ് തൊഴിലാളികളുടെ വിഷയത്തിൽ നിർദ്ദേശം നൽകിയത്. കോടതി സ്വമേധയാ എടുത്ത കേസ് ജൂലൈ 8-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കൂടുതൽ നിർദ്ദേശങ്ങൾ ആ ഘട്ടത്തിൽ നൽകുമെന്നും സ്പ്രീം കോടതി വ്യക്തമാക്കി.
ശ്രമിക് ട്രെയിനുകൾ ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം ആനുവദിക്കണം, നാട്ടിൽ തിരിച്ചെത്തുന്ന തൊഴിലാളികൾക്കായി ഹെൽപ് ഡെസ്ക് ആരംഭിക്കണം, തൊഴിലാളികൾക്ക് ജോലികൾ കണ്ടെത്തുന്നതിനായി കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കണം, നാട്ടിലേക്ക് നടന്നു പോകാൻ ശ്രമിച്ച തൊഴിലാളികൾക്കെതിരായി റജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണം എന്നീ നിർദ്ദേശങ്ങളാണ് സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നൽകിയത്. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് പട്ടിക കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക പ്രകാരം തൊഴിലാളികൾക്ക് സഹായം നർകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.